Thursday, January 29, 2015

മാഘപൌർണമിയിൽ ,
നിലാവിൻ നീലിമയിൽ ,
ആകാശപരപ്പിലൂടൊഴുകുമീ,
തിങ്കൾ തോണി നീ തുഴയവേ ,
വെണ്ണപൂശിയ കൊട്ടാരം ,അതിലേറി നാം -
കുന്നു കണ്ടു കുന്നിൻ ചെരിവു കണ്ടു ,,
കുന്നിൻ ചെരുവിലെപ്പോഴോ മാനം ,
നാണം മറന്നഴിച്ചുവച്ചൊരു നീല ചേല കണ്ടു ,,
മാരിവില്ലിൻ തേരിലേറവേ,
കടലു കണ്ടു അതിൻ പരപ്പുകണ്ടു ,
അതിന്നാഴങ്ങളിൽ സൂര്യനൊളിപ്പിച്ച,
പാതിതുറന്നൊരു കുങ്കുമ ചെപ്പു കണ്ടു ,,
താരകകൂട്ടത്തിലേക്കോടിയിറങ്ങവേ,
പൊയ്പോയ ബാല്യമെനിക്കോർമ്മ വന്നു .
താഴയപ്പഴുമൊരുണ്ണി താരകമായ തൻ
പൊന്നമ്മയെ നോക്കി ചിരിച്ചു നിന്നു ,,
---കവിത --

അഞ്ചു നുണകൾ ;

അഞ്ചു നുണകൾ ;
1.സ്വർഗം
ചുമരടർന്ന വീട്ടിൽ ,ഇത്തിരി ചാണകംത്തേച്ച തറയിൽ ,
വിരലുകൊണ്ട് ചിത്രംവരച്ചച്ചനോട് ഇതാണ് -
നമ്മുടെ സ്വർഗമെന്ന് നുണ പറഞ്ഞിരുന്നമ്മ.
2.കാലിചാക്ക്
റേഷൻകടക്കാരനോട് തൊഴുത്ത്മറക്കാനെന്ന് നുണ,
പറഞ്ഞിരന്നു വാങ്ങിയ കാലിചാക്കുകൊണ്ട് ,
എന്നേം അനിയനേം പുതപ്പിച്ചുറക്കിയിരുന്നമ്മ .
3.നല്ല പുതപ്പ്
വൃശ്ചിക പുലരിയിൽ തണുപ്പരിച്ചിറങ്ങവേ ,
കാലിചാക്കിനാൽ മൂടിപുതപ്പിച്ചുകൊണ്ട്,
ഈ തണുപ്പിലിതിലും നല്ലൊരു ,
പുതപ്പുവേറെയില്ലെന്നു പിന്നെയും നുണപറയുമായിരുന്നമ്മ .
4.പ്രാതൽ
അധികം വരുന്ന പ്രാതലുമായി ദേവി ചെറിയമ്മ ,
കേറിവരുമ്പോഴൊക്കെ "കുട്ടികളുണ്ടതിൻ ബാക്കിയിവിടന്ന് ,
അങ്ങോട്ടെടുക്കാൻ തുടങ്ങുകയായിരുന്നു ",
ഞാനെന്ന് വീണ്ടും നുണ പറഞ്ഞിരുന്നമ്മ .
5.കഞ്ഞി പുരാണം
തിരികെ അടുക്കളയിലേക്കോടിവന്നിട്ട് ,
കാലത്തെ അരവയറെങ്കിലും കഞ്ഞികുടിക്കുമ്പോൾ ,
കിട്ടുന്ന രുചിയും ഗുണവും ,
അതൊന്ന് വേറെതന്നെയെന്നമ്മ .
6.ഞാൻ !
ആ വേറിട്ട രുചിയും ഗുണവും അമ്മ വേണ്ടെന്ന് വച്ചതെന്തിനായിരുന്നെന്നെ -
നിക്കറിയാമായിരുന്നപ്പോഴേ ,,
7.അനിയൻ !
നമ്മളെല്ലാരും പോയി കഴിയുമ്പോളമ്മ ,
ദേവി ചെറിയമ്മേടെ വീട്ടിന്ന് ,
രുചിയില്ലാത്ത പ്രാതല് കഴിക്കണുണ്ടാകുമെന്ന-
അനിയന്റെ സന്ദേഹം ഓർത്തിട്ടെനിക്കിപ്പോൾ കണ്ണുനിറഞ്ഞിട്ടും വയ്യമ്മേ .,
---കവിത ----

നോവുകളുടെ കൂട്ടുകാരി ,,,,ആമി ,,,

"നിലച്ച ഘടികാരങ്ങൾ ,നിരർത്ഥക ജല്പനങ്ങൾ ,
അകത്തളങ്ങളിൽ മൃതി തോറ്റുപോകുന്ന തണുപ്പ് ,
ഓർമ്മകളിലേക്ക് മടങ്ങുമ്പോൾ തൊണ്ടയിൽ കുരുങ്ങുന്നൊരോക്കാനം!
ഇവിടെ നിന്നുമാണ് അമ്മയുടെ ആമി ഇനി എഴുതുക ,,,,"
"നിങ്ങൾക്കറിയുമോ ആമിയെ ,
നോവുകളുടെ കൂട്ടുകാരി ,,,,ആമി ,,,
ആദ്യമായവളെഴുതിയ അക്ഷരമുത്തുകൾക്ക് ബാല്യത്തിന്റെ തെറ്റലുണ്ടിപ്പോഴും .എന്നിട്ടും,
ആദ്യാനുരാഗം പോലെ അതിന്നും ആമിക്കൊപ്പമുണ്ട് ,
മധുരമായരോർമ്മ പോലെ ,,
ആമിയുടെ ഉള്ളിലൊരു മരമുണ്ട്,
എന്നും നിറയെ പൂക്കുന്ന ഒരൊറ്റ മരം .
ചില്ലയിലാകെ നോവു മാത്രം പൂക്കുന്ന നോവ്മരം .
നിങ്ങൾക്കറിയോ ?
നോവിന്റെ പൂക്കൾക്ക് നിറമുണ്ടെന്ന് ,
ചോരയുടെ ചുവപ്പാണാ പൂക്കൾക്ക്
ഉപ്പു രുചിക്കാറുണ്ടാ പൂക്കളെ ,
എങ്കിലും വാടിയ സ്വപ്നങ്ങളുടെ വാസനയാണവയ്ക്ക് ,
അതാണ്‌ ആമിക്ക് ഏറെ ഇഷ്ടം!
നിങ്ങൾക്കറിയോ ?
ആമിക്കൊരു സ്വപ്നമുണ്ടെന്ന് ,
നോവുമരത്തിലാകെ പല വർണ്ണ കിളികളെകൊണ്ട് നിറയണം ,
അതിലൊരു മുത്തശ്ശി കിളിയും ഒരു മുത്തശ്ശൻ കിളിയും വേണം .
പിന്നെയൊരൊമ്മ കിളി ,
ആമിയുടെ അമ്മയെ പോലെ മനസു നിറച്ചും സ്നേഹമുള്ളോരമ്മക്കിളി,
അമ്മക്ക് തണലായൊരാണ്‍ കിളിയും ,,
പിന്നെയുമൊരുപാട് കുഞ്ഞികിളികളും വേണം ,
ഓരോ ചില്ലയിലും അറിയാതെ പൂക്കും നോവിനെ
നോവാതെ നുള്ളിയെറിയാൻ ,,,
പിന്നെയും പിന്നെയും ഒരുപാട് കുഞ്ഞിക്കിളികൾ ,"
--കവിത ---

Friday, November 21, 2014

തണുപ്പിന്റെ താഴ്വാരങ്ങളിലേക്ക്

പോകാം നമുക്ക് ,തണുപ്പിന്റെ താഴ്വാരങ്ങളിലേക്ക്, ,,
അവിടെ ഒരിക്കലും കൊഴിയാത്ത രണ്ടു മഞ്ഞ മന്ദാരങ്ങളായി പൂത്തു നില്ക്കാം .
തഴുകി കടന്നുപോകുന്ന കാറ്റിനോടൊക്കെയും കിന്നാരംചൊല്ലാം ,
പ്രണയത്തിന്റെ വക്താവായ ഗുൽമോഹറിന് ചോരയുടെ മണമില്ലെന്ന് പറയാം ,
ശവംനാറി പൂക്കളെ ഉഷമലരിയെന്നോമനിച്ചു വിളിക്കാം ,
ഒരു രാത്രികൊണ്ട്‌ തളരുന്ന നിശാഗന്ധിയെ എന്തെങ്കിലും പറഞ്ഞൊന്നാശ്വസിപ്പിക്കാം
യക്ഷികഥകളിൽ നിന്ന് പാലപ്പൂവിൻറെ സൌരഭ്യത്തെ അടർത്തി മാറ്റാം
ശാസ്ത്രത്തിന് കീറിമുറിക്കാനിനി ചെമ്പരത്തി പൂക്കളെ കൊടുക്കാതിരിക്കാം
തണുപ്പുമരിക്കുന്ന സന്ധ്യകളിൽ താഴ്വാരത്തിലെ നീലകുറിഞ്ഞികളെ വേദനയോടെ യാത്രയാക്കാം .
ആ വേദനയിൽ ഒരിതളെങ്കിലും പൊഴിച്ച് വീണ്ടുമൊരു തണുപ്പുകാലത്തിനായി കാത്തിരിക്കാം .
പോകാം നമുക്ക് ,തണുപ്പിന്റെ താഴ്വാരങ്ങളിലേക്ക്,,,,
അവിടെ ഒരിക്കലും കൊഴിയാത്ത രണ്ടു മഞ്ഞ മന്ദാരങ്ങളായി പൂത്തു നില്ക്കാം ....
--കവിത --

ഏകാന്തതയുടെ കവാടങ്ങൾ

ഏകാന്തതയുടെ കവാടങ്ങൾ,,,,,,,
ഏകാന്തതയുടെ കവാടങ്ങൾ സുഭദ്രക്ക് മുൻപിൽ എന്നും തുറന്നു കിടന്നിരുന്നു .ചാറ്റൽമഴ തോർന്ന സായംസന്ധ്യയിൽ ഈറനണിഞ്ഞ സ്വന്തം മുടിയിഴകളെ വിരലുകളാൽ തഴുകി ഉണക്കി മട്ടുപാവിൽ ഉലാത്തുമ്പോൾ സുഭദ്ര ഓർത്തതും അതുതന്നെയാണ് .ഏകാന്തതക്ക് മാത്രം എന്തേ തന്നെ മടുക്കുന്നില്ല ? .
ഏകാന്തതക്ക് മരണത്തിന്റെ ഗന്ധമാണെന്ന് വലിയമ്മ പറയുമായിരുന്നു . കഷായവും കുഴമ്പും മണക്കുന്ന മുറിക്കുള്ളിൽ മാസങ്ങളോളം തനിച്ചു കിടന്നപ്പോൾ വലിയമ്മയും മരണത്തിന്റെ ഗന്ധമുള്ള നിശബ്ദതയെ പ്രണയിച്ചുകാണും .അവിടെ ഒരു കട്ടുറുംബിനെപോലെ ഇടക്ക് എത്തിനോക്കിയത് താൻ മാത്രമായിരുന്നു.
വർണ്ണങ്ങൾ ചാലിച്ചെഴുതിയ ബാല്യവും കൗമാരവും സുഭദ്രയെ പൊന്നുപോലെയാണ് പരിപാലിച്ചത് .
കൂട്ടുകുടുംബം വിട്ട് അച്ഛനമ്മമാരുടെ ലാളനകൾ മറന്ന് സേതുവിൻറെ കൈ പിടിക്കുമ്പോൾ കുറ്റബോധം തെല്ലും അലട്ടാതിരുന്നത് ഇന്നും ഒരമ്പരപ്പായി മനസിലുണ്ട് .സേതുവിൻറെ കുസൃതികൾക്കും പൊട്ടിച്ചിരികൾക്കും ഇടയിൽ എപ്പോഴാണ് നിശബ്ദത തന്നിലേക്ക് പടർന്നു കയറിയത് ? .കൃത്യമായൊരു ദിവസം ഓർത്ത്‌ എടുക്കാനായില്ലെങ്കിലും പിന്നീടെപ്പോഴോ മരണം മണക്കുന്ന ഏകാന്തത സുഭദ്രക്കൊപ്പം നടന്നു തുടങ്ങി .വലിയമ്മയെപോലെ സുഭദ്രയും ഏകാന്തതയെ നിശബ്ദമായി പ്രണയിച്ചു തുടങ്ങി .പക്ഷെ അവർക്കിടയിൽ ഒരു കട്ടുറുമ്പായി എങ്കിലും ,,.,,,,,,,,,,,,,
-----കവിത-----

രാത്രി മഴ നിർത്താതെ പെയ്യുന്നുമുണ്ടായിരുന്നു.

ആ നിമിഷത്തിലെപ്പോഴോ ആകാശത്തിനു ശ്യാമവർണ്ണം കൈവന്നിരുന്നു .
ഒറ്റച്ചിറകുമായൊരു കുഞ്ഞാറ്റക്കിളി തിരികെ പറക്കാനൊരു പാഴ്ശ്രമം നടത്തി .
ഒഴുക്കിൽപ്പെട്ടൊരു കടലാസുവഞ്ചി ദിക്കറിയാതെ ആഴങ്ങളിലേക്ക് താഴ്ന്നു പോയി .
ഞെട്ടറ്റൊരു പൂവിതൾ മണ്ണിലണയാൻ കഴിയാതെ ഇനിയൊരു കാറ്റിനായ് കാതോർത്ത് മരകൊമ്പിലുടക്കി കിടന്നു .
കടലാഴങ്ങളിൽ നിന്നൊരു തിര കരയെ പുണരാൻ കൊതിയോടെ വന്നെങ്കിലും പാതിവഴിയിൽ തളർന്നു വീണു .
അപ്പോഴും രാക്കിളികൾ മധുരമായി പാടുന്നുണ്ടായിരുന്നു.
രാത്രി മഴ നിർത്താതെ പെയ്യുന്നുമുണ്ടായിരുന്നു.
പതിവിലും മനോഹരമായി ,,,,,,,
--കവിത ---

പ്രഭേട്ടത്തി

പ്രഭേട്ടത്തി ഒരു ഗ്രഹമാണ്,
ഹരിയേട്ടന് ചുറ്റും വലം വയ്ക്കുന്ന ഗ്രഹം .
ഹരിയേട്ടന്റെ കാര്യങ്ങൾ അല്ലാത്തതൊന്നും പ്രഭേട്ടത്തി അറിയാറില്ല .
രാവിലെ ഹരിയേട്ടനെ വിളിച്ചെഴുന്നേല്പ്പിച്ച് കാപ്പികൊടുത്ത്,
എണ്ണയും തോർത്തുമായി പിന്നാലെചെന്ന് ,നേരം പോകുന്നുവെന്നോർമിപ്പിച്ച് ,
ഒരുങ്ങുമ്പോൾ കുപ്പായത്തിന്റെ കുടുക്കുകൾ ക്രമത്തിലിട്ടു കൊടുത്ത് ,
പൊതിചോറ് കെട്ടി,
എടുക്കാൻ മറന്ന പേനയുമായി പിന്നാലെ ഓടിച്ചെന്ന്,
കണ്ണിൽ നിന്ന് മറയും വരെ നോക്കിനിന്ന് ,,,

ഹരിയേട്ടനിറങ്ങിയിലാമുണ്ട് പ്രഭേട്ടത്തിക്ക് തിരക്കുകൾ ഒറ്റരാത്രികൊണ്ട് ഹരിയേട്ടനലങ്കോലമാക്കിയ മേശയും,
പുസ്തകം വയ്ക്കുന്ന അലമാരയും അടുക്കിവച്ച് ,
ഹരിയേട്ടന്റെ ഗന്ധം നിറഞ്ഞ കുപ്പായം കഴുകിയുണക്കി, ,ഇസ്തിരിയിട്ട്,,,
ഹരിയേട്ടനിഷ്ട്ടമുള്ള ഇലയട വേവിച്ച് ,അത്താഴത്തിനുള്ളതൊക്കെ ഒരുക്കി ,
"നേരമൊരുപാടായി വന്നു കിടക്കൂ പ്രഭേട്ടത്തീ "
"ഹരിയേട്ടൻ വന്നില്ലമ്മു "
പ്രഭേട്ടത്തി എന്നും ഇങ്ങനെയാണ് ഇനിയൊരിക്കലും വരാത്ത ഹരിയേട്ടനെ വലംവച്ചുകൊണ്ടിങ്ങനെ .....
പ്രഭേട്ടത്തി ഒരു ഗ്രഹമാണ് .
ഹരിയേട്ടന് ചുറ്റും വലം വയ്ക്കുന്ന ഗ്രഹം.
---കവിത ---